യേശുവിനും
മുമ്പ് ജീവിച്ചിരുന്ന ഹില്ലേല്‍
റാബിയെക്കുറിച്ച് ഒരു
കഥയുണ്ട്. ഒരു
ചെറുപ്പക്കാരന്‍ അദ്ദേഹത്തോട്
ഒരു കുസൃതിച്ചോദ്യം
ചോദിച്ചു: റാബീ, ന്യായപ്രമാണം
മുഴുവന്‍ അങ്ങേയ്ക്ക്
ഒരുകാലിന്‍റെ പെരുവിരലില്‍
നിന്നുകൊണ്ട് ചൊല്ലാമോ? മുമ്പൊരിക്കല്‍
ഇതേ ചോദ്യത്തിന് മറ്റൊരു
റാബി ചൂലെടുത്ത് അടിച്ചോടിച്ചതാണ്
അവനെ. എന്നാല്‍
പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം
മറുപടി നല്‍കി: മറ്റുള്ളവര്‍
നിങ്ങള്‍ക്ക് ചെയ്യണം എന്നു
നിങ്ങള്‍ ആഗ്രഹിക്കുന്നത്
നിങ്ങള്‍ അവര്‍ക്കും
ചെയ്യുക. അതില്‍
ന്യായപ്രമാണം മുഴുവന്‍
അടങ്ങിയിരിക്കുന്നു.
ഇതുപോലെ
ഒരു കുസൃതിച്ചോദ്യം നമ്മുടെ
ആരാധനയെപ്പറ്റി ഒരാള്‍
ചോദിക്കുന്നു എന്നു
സങ്കല്‍പ്പിക്കുക. നമ്മുടെ
ആരാധനാക്രമങ്ങളിലുള്ള
പ്രാര്‍ഥനകള്‍ മുഴുവന്‍ ഒരു
കാലിന്‍റെ പെരുവിരലില്‍
നിന്നുകൊണ്ട് ചൊല്ലാമോ? ഈ
ചോദ്യം എന്നോടാണെങ്കില്‍
ഞാന്‍ ഇങ്ങനെ മറുപടി
നല്‍കും: കര്‍ത്താവേ
ഞങ്ങളോടു കരുണ ചെയ്യണമേ. നമ്മുടെ
ആരാധന മുഴുവന്‍ ഇതില്‍
അടങ്ങിയിരിക്കുന്നു.
ഗ്രീക്കില്‍
കുറിയേലായിസോന്‍. സുറിയാനിയില്‍
മോറാന്‍ എസ്രഹാം അലൈന്‍. ഇംഗ്ലീഷില്‍ O
Lord, have mercy! ഇതിന്‍റെ
ആക്ഷരിക മലയാളവിവര്‍ത്തനമാണ് 'കര്‍ത്താവേ
ഞങ്ങളോടു കരുണ
ചെയ്യണമേ' എന്നത്. 'കര്‍ത്താവിനോടു
നമുക്ക് പ്രാര്‍ഥിക്കാം' എന്ന്
ആരാധനയ്ക്ക് നേതൃത്വം
നല്‍കുന്നവര്‍ ആഹ്വാനം
ചെയ്യുമ്പോള്‍ നാം
പ്രാര്‍ഥിക്കുന്നത് കത്താവേ
കരുണ ചെയ്യണമേ എന്നാണ്.
ആക്ഷരികമായി
മനസിലാക്കിയാല്‍ ഈ പ്രാര്‍ഥന
തെറ്റിദ്ധരിക്കപ്പെടാം. കര്ത്താവിന്
ഇപ്പോള്‍ നമ്മോടു കരുണയില്ലാതെ
ഇരിക്കുകയാണെന്നും അതുകൊണ്ട്
കര്‍ത്താവിന്‍റെ മനസ്സ്
മാറണമെന്നുമാണ് നാം യാചിക്കുന്നത്
എന്നു തോന്നാം. എന്നാല്‍
അത് അങ്ങനെയല്ല എന്ന്
ഒന്നാലോചിച്ചാല്‍
മനസിലാകും. കര്‍ത്താവ്
മാറ്റമില്ലാത്തവനാണ്. അവിടുന്ന്
എപ്പോഴും കരുണയുള്ളവനാണ്. അതുകൊണ്ട്
കര്‍ത്താവിന്‍റെ മനസ്സ്
മാറ്റിയെടുക്കാനുള്ള യാചനയല്ല
ഇത്.
എന്നോട്
കരുണ ചെയ്യണമേ എന്ന് സാധാരണ
സംഭാഷണത്തില്‍ നാം പറയാറില്ല. അതിന്
പകരം മലയാളത്തില്‍ പറയാറുള്ളത്
എന്നോട് ക്ഷമിക്കണമേ
എന്നാണ്. എനിക്ക്
മാപ്പ് നല്‍കണമേ എന്നും
പറയും. എന്നോട്
കരുണ തോന്നി എന്നോട് ക്ഷമിക്കണമേ
എന്നതിന്‍റെ ഒരു ചുരുക്കരൂപം
എന്ന നിലയിലാണ് എന്നോട് കരുണ
ചെയ്യണമേ എന്ന് നാം
പ്രാര്‍ഥിക്കുന്നത്.
ആക്ഷരികമായി
എടുത്താല്‍ എന്നോട് ക്ഷമിക്കണമേ
എന്ന പ്രാര്‍ഥനയും
തെറ്റിദ്ധരിക്കപ്പെടാം.
കര്‍ത്താവ്
ഇപ്പോള്‍ ക്ഷമിക്കാതെയിരിക്കുകയാണെന്നും
അതുകൊണ്ട് കര്‍ത്താവിന്‍റെ
മനസ്സ് മാറ്റിയെടുക്കാന്‍
വേണ്ടിയാണ് ഈ യാചന എന്നും
തോന്നാം.
വാസ്തവത്തില്‍
ഈ പ്രാര്‍ഥനയില്‍ നാം
കര്‍ത്താവിനോട് ഒന്നും
യാചിക്കുന്നില്ല. നാം
തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നതില്‍
നമ്മുടെ ദുഖം പ്രകടിപ്പിക്കുന്നു
എന്ന് മാത്രം. ഇംഗ്ലീഷിലെ I
am sorry ഇതിന്‍റെ
അര്‍ത്ഥം നന്നായി
പ്രകടിപ്പിക്കുന്നുണ്ട്. കര്‍ത്താവേ
എന്‍റെ ഭാഗത്ത് നിന്ന് വന്നുപോയ
തെറ്റുകളില്‍ ഞാന്‍ ആത്മാര്‍ഥമായി
ദുഖിക്കുന്നു – ഇതാണ് അതിന്‍റെ
അര്‍ത്ഥം. തെറ്റ്
വന്നുപോയെങ്കിലും അതിന്‍റെ
ഫലമായി ദൈവവുമായുള്ള സ്നേഹബന്ധം
വിഘടിച്ചുപോകാതെ നിലനില്‍ക്കണം
എന്ന ആത്മാര്‍ഥമായ ആഗ്രഹത്തിന്‍റെ
പ്രകടനമാണ് ക്ഷമിക്കണമേ എന്ന
യാചന.
മനുഷ്യന്‍
ദൈവത്തെ അഭിമുഖീകരിക്കുന്ന
മൂന്ന് വേദസന്ദര്‍ഭങ്ങള്‍
പരിശോധിച്ചുകൊണ്ട് ദൈവത്തോട്
ക്ഷമ യാചിക്കുന്നതിന്‍റെ
പ്രാധാന്യം മനസിലാക്കാന്‍
നമുക്ക് ശ്രമിക്കാം.
ഒരു
പരീശനും ചുങ്കക്കാരനും
പ്രാര്‍ഥിക്കുന്ന ദൃഷ്ടാന്തകഥ
യേശുതമ്പുരാന്‍
പറഞ്ഞിട്ടുണ്ട് (ലൂക്കോസ് 18:9-18). പരീശന്‍
സ്വയം ചുങ്കക്കാരനോട്
താരതമ്യപ്പെടുത്തി, താന്‍
നല്ലവനാണെന്ന്
സമര്‍ഥിക്കുന്നു. ചുങ്കക്കാരനാകട്ടെ, പാപിയായ
എന്നോടു കരുണ തോന്നണമേ എന്ന്
മാത്രം പ്രാര്‍ഥിക്കുന്നു. ദൈവസന്നിധിയില്‍
എത്തുവാന്‍ രണ്ടു വിധങ്ങള്‍
മാത്രമേയുള്ളൂ: ഒന്നുകില്‍
പരീശനെപ്പോലെ ദൈവത്തെ
കുറ്റപ്പെടുത്തിയും സ്വയം
ന്യായീകരിച്ചും വരിക. അല്ലെങ്കില്‍
ചുങ്കക്കാരനെപ്പോലെ ദൈവത്തെ
ന്യായീകരിച്ചും സ്വയം
കുറ്റപ്പെടുത്തിയും
വരിക. ചുങ്കക്കാരന്റെ
മാര്‍ഗമാണ് ശരിയായതെന്ന്
യേശുതമ്പുരാന്‍ പഠിപ്പിച്ചു.
ധൂര്‍ത്തപുത്രന്‍
ഈ പ്രാര്‍ഥനയോടെയാണ് പിതാവിനെ
സമീപിക്കുന്നത് (ലൂക്കോസ് 15:
11-32). തന്‍റെ പിതാവ്
നല്ലവനും സ്നേഹസമ്പന്നനുമാണ്,
എന്നാല്‍
താനാകട്ടെ ഉത്തരവാദിത്വമില്ലാത്തവനും
ധൂര്ത്തനുമാണ്. ഈ
ബോധ്യം അവന് നല്ലവണ്ണമുണ്ട്. സുബോധം
വന്നപ്പോഴാണ് അവന്‍ പിതാവിന്‍റെ
അടുക്കലേക്ക് തിരികെ പോകുന്നതും
ക്ഷമയ്ക്കായി യാചിക്കുന്നതും.
എന്നാല്‍
അവന്‍റെ ജേഷ്ഠനാകട്ടെ സ്വയം
ന്യായീകരിച്ചുകൊണ്ട് തന്‍റെ
അനുജനെ നിശിതമായി
കുറ്റപ്പെടുത്തുന്നു. അവനെ
സ്വീകരിച്ചതിന്‍റെ പേരില്‍
പിതാവിനെയും അയാള്‍
കുറ്റപ്പെടുത്തുന്നു. സ്വയം
നീതിമാനായി അവതരിപ്പിക്കുന്ന
അയാള്‍ കുറ്റം സമ്മതിക്കുകയോ
ക്ഷമ യാചിക്കുകയോ ചെയ്യുന്നില്ല.
ഏദന്‍തോട്ടത്തില്‍
വച്ച് ആദംഹവ്വമാര്‍ ദൈവകല്‍പ്പന
ലംഘിച്ചു (ഉല്‍പ്പത്തി 2-3). ദൈവം
വിലക്കിയിരുന്ന കനി അവര്‍
ഭക്ഷിച്ചു. ഒട്ടും
വൈകാതെ അവര്‍ക്ക് കുറ്റം
സമ്മതിച്ച് ക്ഷമ ചോദിക്കാമായിരുന്നു. I
am sorry എന്ന്
പറയാമായിരുന്നു. എന്നാല്‍
അവരിരുവരും ക്ഷമ
ചോദിക്കുന്നില്ല. മറ്റാരെയെങ്കിലും
കുറ്റപ്പെടുത്തി സ്വയം
ന്യായീകരിക്കാനാണ് ഇരുവരും
ശ്രമിക്കുന്നത്. ഹവ്വയെ
തനിക്ക് തന്നതിന്‍റെ പേരില്‍
ദൈവത്തെയും ആദം
കുറ്റപ്പെടുത്തുന്നു. അതിന്‍റെ
ഫലമായി ബന്ധങ്ങള്‍
വിഘടിക്കപ്പെടുന്നു. മനുഷ്യരും
ദൈവവും തമ്മിലും, മനുഷ്യരും
പ്രകൃതിയും തമ്മിലും, മനുഷ്യര്‍ക്ക്
പരസ്പരവും ശത്രുത
ഉണ്ടാകുന്നു. കുറ്റകൃത്യങ്ങളുടെ
ഉത്തരവാദിത്തം ഏറ്റെടുത്ത്
ക്ഷമ ചോദിക്കുന്നതിന് പകരം
മറ്റാരെയെങ്കിലും
കുറ്റപ്പെടുത്തുന്നതാണ്
എക്കാലത്തും ലോകത്തിലുണ്ടായിട്ടുള്ള
എല്ലാ ശത്രുതകള്‍ക്കും
മൂലകാരണം
കുറ്റം
സമ്മതിച്ച് ക്ഷമ ചോദിക്കാതിരുന്നത്
എത്ര ഗൌരവതരമായ ഒരു അബദ്ധമാണെന്ന്
ആദംഹവ്വമാര്‍ തിരിച്ചറിയുന്നില്ല. അവര്‍
ചെയ്യാതെ പോയത് ഇന്ന് നാം
ചെയ്യുന്നു. ദൈവമുമ്പാകെ
വരുമ്പോഴെല്ലാം അറിഞ്ഞും
അറിയാതെയും ചെയ്തുപോരുന്ന
തെറ്റുകള്‍ക്ക് നാം ദൈവത്തോട്
ക്ഷമ ചോദിക്കുന്നു. കൂടാതെ
നാം പരസ്പരം ക്ഷമ ചോദിക്കുകയും
ക്ഷമിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ
കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നത്
പോലെ ഞങ്ങളുടെ കടങ്ങള്‍
ഞങ്ങളോട് ക്ഷമിക്കണമേ എന്ന്
പ്രാര്‍ഥിക്കുവാന്‍ യേശുതമ്പുരാന്‍
പഠിപ്പിച്ചു.
നമുക്ക്
നന്നായി നില്‍ക്കാം (സ്തൌമന്‍
കാലോസ്) എന്ന്
ആരാധനയ്ക്ക് നേതൃത്വം
നല്‍കുന്നവര്‍ നിര്‍ദ്ദേശിക്കുമ്പോഴും
നാം കര്‍ത്താവേ കരുണ
ചെയ്യണമേ (കുറിയേലായിസോന്‍)
എന്ന് പ്രാര്‍ഥിക്കുന്നു.
സ്വയം
കുറ്റപ്പെടുത്തി മാപ്പിരന്നുകൊണ്ട്
ചുങ്കക്കാരന്‍ നിന്നത് നല്ല
നില്‍പ്പാണ്. സ്വയം
ന്യായീകരിച്ചുകൊണ്ട് പരീശന്‍
നിന്നത് നല്ല നില്‍പ്പല്ല. ധൂര്ത്തപുത്രന്റേത്
നല്ല നില്‍പ്പാണ്, എന്നാല്‍
അവന്‍റെ ജേഷ്ഠന്‍റേത് നല്ല
നില്‍പ്പല്ല. ആദംഹവ്വമാരുടേതും
നല്ല നില്‍പ്പല്ല. നമുക്ക്
നന്നായി നില്‍ക്കാം എന്ന്
നിര്‍ദ്ദേശിക്കുമ്പോള്‍
ചുങ്കക്കാരനും ധൂര്‍ത്തപുത്രനും
ഉണ്ടായിരുന്ന ഭാവത്തോടെ
നില്‍ക്കണം എന്നാണ്
ഉദ്ദേശിക്കുന്നത്.
ധൂര്‍ത്തപുത്രന്‍റെ
ജേഷ്ഠന്‍ താന്‍ നല്ലവനാണെന്നും
തന്‍റെ പിതാവും സഹോദരനും
തെറ്റുകാരാണെന്നും
അവകാശപ്പെടുന്നു. ആദംഹവ്വമാര്‍
സ്വയം ന്യായീകരിക്കുകയും
ദൈവത്തെ കുറ്റപ്പെടുത്തുകയും
ചെയ്യുന്നു. ആദം
ഹവ്വയെ കുറ്റപ്പെടുത്തുമ്പോള്‍
ഹവ്വയെ തനിക്ക് നല്‍കിയ
ദൈവത്തെയും കുറ്റപ്പെടുത്തുന്നു. പരീശന്‍
സ്വയം ന്യായീകരിക്കുകയും
ചുങ്കക്കാരനെ കുറ്റപ്പെടുത്തുകയും
ചെയ്യുന്നു. ഇവരുടേത്
നമുക്ക് അനുകരിക്കാവുന്ന
മാതൃകകളല്ല. നാം
ദൈവമുമ്പാകെ വരുമ്പോഴെല്ലാം
സ്വയം കുറ്റപ്പെടുത്തുകയും
ദൈവം നല്ലവനാണെന്ന് സമ്മതിക്കുകയും
വേണം. ധൂര്‍ത്തപുത്രനും
ചുങ്കക്കാരനുമാണ് ഇക്കാര്യത്തില്‍
നമുക്ക് മാതൃക.
നാം
ദൈവത്തോട് ക്ഷമ ചോദിക്കുന്നത്
എന്തുകൊണ്ട്?
അറിഞ്ഞും
അറിയാതെയും വരുത്തുന്ന
തെറ്റുകള്‍ക്കാണ് നാം ക്ഷമ
ചോദിക്കുന്നത്. തെറ്റുകള്‍
മനുഷ്യസഹജമാകുന്നു. ഒരു
തെറ്റും വരുത്താതെ ജീവിക്കാന്‍
കഴിയുന്നത് സര്‍വേശ്വരന്
മാത്രമാകുന്നു. നാം
ദൈവസന്നിധിയില്‍ വരുമ്പോഴെല്ലാം
ദൈവം പരിശുദ്ധനാകുന്നു എന്ന്
ആവര്‍ത്തിച്ച് ഏറ്റുപറയുന്നതിന്‍റെ
കാരണം അതാണ്.
ദൈവം
ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ല
എന്ന് യേശുതമ്പുരാന്‍ ഉറപ്പിച്ച്
പറയുന്നു.
(ലൂക്കോസ് 18:19) ദൈവം
മാത്രമാണ് നീതിമാന്‍ എന്ന്
പൌലൊസ് അപ്പൊസ്തോലനും ഉറപ്പിച്ച്
പറയുന്നു (റോമ 3). പരിശുദ്ധനായ
ഏക പിതാവും പരിശുദ്ധനായ
ഏകപുത്രനും പരിശുദ്ധനായ
ഏകറൂഹായുമല്ലാതെ പരിശുദ്ധന്‍
ഇല്ല എന്ന് യാതൊരു സംശയത്തിനും
ഇടം കൊടുക്കാതവണ്ണം നാം
ആരാധനയില്‍ ഏറ്റുപറയുന്നു.
ദൈവത്തിന്
അബദ്ധങ്ങള്‍ സംഭവിക്കാത്തതിന്
ഒരു കാരണമുണ്ട്. ദൈവത്തിന്
എല്ലാം അറിയാം എന്നത്
തന്നെ. മനുഷ്യര്‍ക്കും
മാലാഖമാര്‍ക്കും സര്‍വജ്ഞത
ഇല്ലാത്തതുകൊണ്ട് തെറ്റുകളും
അബദ്ധങ്ങളും സംഭവിക്കാം. മനുഷ്യര്‍
പാപികളാകുന്നു എന്ന്
പറയുന്നതിന്‍റെ ഒരര്‍ത്ഥം
ഇതാണ്. നമ്മുടെ
അറിവ് പരിമിതമായതു കൊണ്ട്
അനുദിനജീവിതത്തില്‍ എപ്പോഴും
നമുക്ക് അബദ്ധങ്ങള്‍
സംഭവിക്കാം. ഇക്കാര്യം
നമുക്ക് ബോധ്യമുണ്ടെങ്കില്‍
നമ്മുടെ അബദ്ധങ്ങള്‍ക്ക്
നാം ക്ഷമ ചോദിക്കാന്‍
തയാറായിരിക്കും. മറ്റുള്ളവരുടെ
അബദ്ധങ്ങള്‍ക്ക് അവരോട്
ക്ഷമിക്കാനും നാം തയാറായിരിക്കും.
ഏദന്‍തോട്ടത്തില്‍
വച്ച് ആദിമനുഷ്യര്‍ക്ക് ഒരു
അബദ്ധം സംഭവിച്ചു. ഭക്ഷിച്ചുകൂടാത്ത
കനി അവര്‍ ഭക്ഷിച്ചു. അവര്‍
മനുഷ്യരായിരുന്നതുകൊണ്ടാണ്
അവര്‍ക്ക് അബദ്ധം സംഭവിച്ചത്. തെറ്റ്
മനുഷ്യസഹജമായതുകൊണ്ടാണ്
അവര്‍ക്ക് തെറ്റ് സംഭവിച്ചത്. ഒരു
സര്‍പ്പം അവരെ തെറ്റിദ്ധരിപ്പിച്ചു. വേണ്ടത്ര
അറിവില്ലാതിരുന്നതുകൊണ്ടു
അവര്‍ സര്‍പ്പത്തെ വിശ്വസിച്ച്
അബദ്ധത്തില്‍ ചാടി.
ഇതിനേക്കാള്‍
വലിയ അബദ്ധമാണ് അതിനുശേഷം
സംഭവിച്ചത്. അവര്‍
സ്വയം ന്യായീകരിച്ചു, ദൈവത്തെ
കുറ്റപ്പെടുത്തി. ദൈവം
മാത്രം പരിശുദ്ധന്‍ എന്ന
കാര്യം ആദംഹവ്വമാര്‍
അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍
ദൈവത്തെ കുറ്റപ്പെടുത്താന്‍
അവര്‍ മുതിരുമായിരുന്നില്ല. തെറ്റ്
മനുഷ്യസഹജമാണ് എന്ന കാര്യവും
അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍
അവര്‍ സ്വയം ന്യായീകരിക്കുമായിരുന്നില്ല.
ദൈവം
പരിശുദ്ധന്‍ എന്നും മനുഷ്യര്‍
പാപികള്‍ എന്നും മനസിലാക്കുന്നവര്‍
ദൈവത്തെ കുറ്റപ്പെടുത്തുകയില്ല, സ്വയം
ന്യായീകരിക്കുകയുമില്ല. പകരം
ദൈവത്തെ ന്യായീകരിക്കുകയും
സ്വയം കുറ്റപ്പെടുത്തുകയും
ചെയ്യും.
ആദംഹവ്വമാര്‍ക്ക്
വിലക്കിയിരുന്ന വൃക്ഷത്തിന്‍റെ
പേര് നന്മതിന്മകളുടെ അറിവ്
എന്നാണ്. നന്മതിന്മകളെക്കുറിച്ചുള്ള
ആത്യന്തികമായ അറിവ് സര്‍വജ്ഞനായ
ദൈവത്തിന് മാത്രമുള്ളതാണ്. മനുഷ്യന്
അതില്‍ നിന്ന് ഭക്ഷിച്ചു
എന്നാല്‍ അര്‍ഥം സര്‍വജ്ഞത
സ്വായത്തമാക്കിയെന്നല്ല, മറിച്ച്
സര്‍വജ്ഞത ഉണ്ടെന്ന് ഭാവിച്ചു
എന്നു മാത്രമാണ്.
സര്വജ്ഞതയുണ്ടെങ്കില്
പരിശുദ്ധിയും ഉണ്ടാവണം. അങ്ങനെ
ദൈവം പരിശുദ്ധനാകുന്നു എന്ന്
സമ്മതിക്കുന്നതിന് പകരം
തങ്ങള്‍ പരിശുദ്ധരാകുന്നു
എന്ന് ആദംഹവ്വമാര്‍ അവകാശപ്പെട്ടു.
അതിന്‍റെ
ഫലമായി സ്വര്‍ഗീയജീവിതം
അവര്‍ക്ക് നഷ്ടമായി.
സ്വര്‍ഗ്ഗീയജീവിതത്തിന്റെ
പ്രതീകമാണ് ജീവവൃക്ഷം.
എല്ലാവരും
എല്ലാവരോടും ക്ഷമ ചോദിക്കുകയും
ക്ഷമിക്കുകയും ചെയ്യുന്നയിടമാണ്
സ്വര്‍ഗ്ഗം. അവിടെ
ആരും ആരോടും നീരസം വച്ചു
കൊണ്ടിരിക്കുകയില്ല. ദൈവം
മാത്രമാണ് പരിശുദ്ധന്‍ എന്നും
ദൈവമൊഴികെയുള്ള എല്ലാ
ജീവികള്‍ക്കും അബദ്ധങ്ങള്‍
സംഭവിക്കാം എന്നുമുള്ള ബോധ്യം
അവിടെ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട്
അവിടെ ബന്ധങ്ങള്‍
വിഘടിതമായിപ്പോകുന്നില്ല. ആ
ബോധ്യം എല്ലാവര്‍ക്കുമുണ്ടായാല്‍
ഭൂമിയും സ്വര്‍ഗ്ഗമാകും. എല്ലാവരും
പരസ്പരം ക്ഷമ ചോദിക്കുകയും
ക്ഷമിക്കുകയും ചെയ്യും.
സ്വര്‍ഗ്ഗസമാനമായ
ഏദന്‍തോട്ടത്തിലായിരുന്നു
മനുഷ്യന്. എന്നാല്‍
ദൈവം മാത്രം പരിശുദ്ധനാകുന്നു
എന്നും അബദ്ധങ്ങള്‍
മനുഷ്യസഹജമാകുന്നു എന്നും
ഉള്ള ബോധ്യങ്ങള്‍ ഇല്ലാഞ്ഞതിന്‍റെ
ഫലമായി മനുഷ്യര്‍ ക്ഷമിക്കുകയും
ക്ഷമ ചോദിക്കുകയും
ചെയ്യാതായി. അതിന്‍റെ
ഫലമായി മനുഷ്യന് ഏദന്‍ ജീവിതം
നഷ്ടപ്പെട്ടു.
നാം
ആരാധിക്കുന്നതെന്തിന്?
നഷ്ടപ്പെട്ട
ഏദന്‍തോട്ടം വീണ്ടെടുക്കാനുള്ള
ശ്രമത്തിന്‍റെ ഭാഗമായാണ്
മനുഷ്യര്‍ ദേവാലയങ്ങള്‍
നിര്‍മ്മിച്ചത്. ഏദന്‍തോട്ടത്തെ
അനുസ്മരിപ്പിക്കുന്ന പലതും
യെരൂശലേം ദേവാലയത്തിലുണ്ടായിരുന്നു. ഒരിക്കല്‍
ദേവാലയത്തില്‍ ധ്യാനനിരതനായി
ഇരുന്ന ഏശായ പ്രവാചകന്
ദൈവദര്‍ശനം ഉണ്ടായി. മാലാഖമാര്‍
ദൈവസിംഹാസനത്തിന്‍റെ ചുറ്റും
പറക്കുന്നതും 'ആകാശവും
ഭൂമിയും തന്‍റെ മഹത്വം കൊണ്ട്
നിറഞ്ഞിരിക്കുന്ന ബലവാനായ
ദൈവം തമ്പുരാന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍' എന്ന്
ഉച്ചത്തില്‍ ആര്‍ക്കുന്നതും
അദ്ദേഹം ദര്‍ശിച്ചു. ഭൂമിയില്‍
അറിവില്ലാത്ത മനുഷ്യര്‍
സ്വയം ന്യായീകരിച്ച് ദൈവത്തെ
കുറ്റപ്പെടുത്തുമ്പോള്‍
സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍
ദൈവത്തെ പരിശുദ്ധന്‍ എന്ന്
വാഴ്ത്തിപ്പുകഴ്ത്തുന്നത്
അദ്ദേഹത്തിന്‍റെ മനസിനെ
ആഴത്തില്‍ സ്പര്‍ശിച്ചു.
ആകാശവും
ഭൂമിയും ദൈവത്തിന്‍റെ മഹത്വം
കൊണ്ട് നിറഞ്ഞിരിക്കുന്നു
എന്നാണ് മാലാഖമാര്‍
ആര്‍ക്കുന്നത്. സ്വര്‍ഗ്ഗം
ദൈവത്തിന്‍റെ സിംഹാസനവും
ഭൂമി അവിടുത്തെ പാദപീഠവും
ആകുന്നു എന്ന് ഭക്തകവി
പാടുന്നു. ലോകത്തെത്തന്നെ
ദേവാലയമായാണ് കവി
സങ്കല്‍പ്പിക്കുന്നത്. അങ്ങനെയെങ്കില്‍
ദേവാലയങ്ങള്‍ എന്ന് നാം
വിളിക്കുന്ന കെട്ടിടങ്ങള്‍
ലോകം എന്ന മഹാദേവാലയത്തിന്‍റെ
പ്രതീകങ്ങള്‍ ആവണം.
സൃഷ്ടിയില്‍
ലോകം സ്വര്‍ഗ്ഗതുല്യമായിരുന്നു
എന്ന് ഉല്‍പ്പത്തി
ആദ്യഅദ്ധ്യായങ്ങളില്‍ നാം
വായിക്കുന്നുണ്ട്. ഭാവിയില്‍
ലോകം സ്വര്‍ഗ്ഗതുല്യമാകും
എന്ന് വെളിപ്പാട് പുസ്തകത്തിന്‍റെ
അവസാനഅദ്ധ്യായങ്ങളില്‍ നാം
കാണുന്നു. എന്നാല്‍
ഇപ്പോള്‍ നമ്മുടെ ലോകത്തെ
നാം നരകസമാനമാക്കിയിരിക്കുന്നു. നാം
സ്വര്‍ഗ്ഗജീവിതം അഭ്യസിക്കുന്ന
ഇടമാണ് ദേവാലയം. നാം
അവിടെ ഒന്നിച്ചുകൂടി
സ്വര്‍ഗ്ഗത്തിലെ മാലാഖമാരോടൊപ്പം
ദൈവത്തെ പരിശുദ്ധന്‍ എന്ന്
വാഴ്ത്തുന്നു. ധൂര്‍ത്തപുത്രന്‍, ചുങ്കക്കാരന്‍
എന്നിവരെപ്പോലെ ക്ഷമയ്ക്കായി
യാചിക്കുന്നു. പരസ്പരം
ക്ഷമ ചോദിക്കുകയും ക്ഷമിക്കുകയും
ചെയ്യുന്നു. നരകതുല്യമായ
നമ്മുടെ ലോകത്തെ സൃഷ്ടിയുടെ
ആരംഭത്തിലെന്നപോലെ
സ്വര്‍ഗ്ഗസമാനമാക്കാനുള്ള
നമ്മുടെ ശ്രമത്തിന്‍റെ ഭാഗമാണ്
ദൈവാലയവും ആരാധനയും.
ക്ഷമ
ചോദിക്കലും ക്ഷമിക്കലും
ചേര്‍ന്നതാണ് ഹസ്തദാനം (കയ്യസൂരി). അറിവോടും
അറിവുകൂടാതെയും ചെയ്തുപോയിട്ടുള്ള
എല്ലാ തെറ്റുകളും എന്നോടു
ക്ഷമിക്കണമേ എന്ന യാചനയും, അങ്ങനെ
നിങ്ങള്‍ എന്നോട് ചെയ്തുപോയ
എല്ലാ തെറ്റുകളും ഞാന്‍
ക്ഷമിക്കുന്നു എന്ന സമ്മതവും
അതിലുണ്ട്. അടുത്തു
നില്‍ക്കുന്ന ഒന്നോ രണ്ടോ
പേര്‍ക്ക് മാത്രമേ നാം ഹസ്തദാനം
നല്‍കൂ എങ്കിലും അവര്‍
ലോകത്തിലുള്ള എല്ലാവരേയും പ്രതിനിധാനം
ചെയ്യുന്നു എന്ന് നാം
മനസിലാക്കുന്നു.
ചുംബനം
എന്ന് അര്‍ഥമുള്ള ദസ്തൂര്‍
എന്ന പേര്‍ഷ്യന്‍ പദമാകാം
കയ്യസൂരിയെന്ന പ്രയോഗത്തിന്‍റെ
മൂലം. കൈദസ്തൂര്
ലോപിച്ച് കയ്യസൂരി ആയതാകാം. അടുത്തു
നില്‍ക്കുന്നയാളെ നേരിട്ട്
ചുണ്ടുകള്‍ കൊണ്ടു ചുംബിക്കുന്നതിന്
പകരം ചുംബനം അങ്ങോട്ടുമിങ്ങോട്ടും
കൈകളാല്‍ കൈമാറുന്നതാണ്
ഇത്. ഒരാള്‍
സ്വന്തം കൈകളില്‍ ചുംബിച്ച്
ആ ചുംബനത്തെ കൈകളിലാക്കുന്നു. എന്നിട്ട്
അടുത്തു നില്‍ക്കുന്ന ആളിന്‍റെ
കൈകളിലേക്ക് ആ ചുംബനം
നല്കുന്നു. അതുപോലെ
ഒരാള്‍ ഇങ്ങോട്ട് കൈകളില്‍
തരുന്ന ചുംബനം സ്വന്തം
ചുണ്ടോടടുപ്പിക്കുമ്പോഴാണ്
ആ പ്രക്രിയ പൂര്‍ണമാകുന്നത്. ഇത്
ഇന്നത്തെ flying
kiss -നോട്
സമാനമാണ്.
ആരാധനയുടെ
മകുടമായി നാം കാണുന്നത്
വിശുദ്ധ ബലിയെയാണ്. ഗ്രീക്കില്‍
യൂക്കറിസ്റ്റ്, സുറിയാനിയില്‍
കുര്‍ബാന, ലാറ്റിനില്‍
മാസ്, ഇംഗ്ലീഷില്‍ Holy
Communion എന്നെല്ലാം
അറിയപ്പെടുന്നു. തിരുവത്താഴമെന്നും
പേരുണ്ട്.
നമുക്ക്
ദൈവത്തിന് അര്‍പ്പിക്കാവുന്ന
ഏറ്റവും വിലയേറിയ കാഴ്ച
നമ്മെത്തന്നെയാണ്-- ആത്മബലി. ഇത്
മനസിലാക്കിയിട്ടാണ് പൌരാണിക
കാലത്ത് ആളുകള്‍ മൃഗങ്ങളെ
യാഗം അര്‍പ്പിച്ചിരുന്നത്. ബലിമൃഗം
ബലിയര്‍പ്പിക്കുന്നയാളെ
പ്രതിനിധാനം ചെയ്യുന്നു. ബലിമൃഗത്തെ
പൂര്‍ണമായും കത്തിച്ചു
ചാരമാക്കുന്നതിന് പകരം
അതിന്‍റെ വെന്ത ഇറച്ചി
ഭക്ഷിക്കുന്ന പതിവും
ഉണ്ടായിരുന്നു. അതിന്‍റെ
രക്തം കുടിക്കുകയും
ചെയ്തിരുന്നിരിക്കണം. ഒരു
ബലിമൃഗത്തിന്‍റെ രക്തം
കുടിക്കുകയും മാസം ഭക്ഷിക്കുകയും
ചെയ്യുക എന്നാല്‍ അതിനോട്
ഏകീഭവിക്കുക എന്നാണര്‍ത്ഥം.
യേശുതമ്പുരാന്‍റെ
ക്രൂശുമരണം ഒരു ബലിയര്‍പ്പണം
ആയിരുന്നു എന്ന് നാം
മനസിലാക്കുന്നു. എന്നാല്‍
അത് ആക്ഷരിക അര്‍ഥത്തിലുള്ള
ഒരു ബലി ആയിരുന്നില്ല. ബലിപീഠമോ
ബലിവസ്തുക്കളോ അവിടെയില്ലായിരുന്നു. അത്
ആലങ്കാരിക അര്‍ഥത്തിലുള്ള
ഒരു ബലിയര്‍പ്പണമായിരുന്നു. യേശുതമ്പുരാന്‍
പുരോഹിതനും ബലിമൃഗവുമായി
സ്വയം കാഴ്ചയായി
അര്‍പ്പിക്കുന്നു. യേശുതമ്പുരാനോട്
ചേര്‍ന്ന് ക്രിസ്തുശരീരമായി
ക്രൈസ്തവസഭയും ഈ ബലിയില്‍
പങ്കാളിയാകുന്നു. ക്രിസ്തുവിനോടു
ചേര്‍ന്ന് സഭ പുരോഹിതനും
ബലിമൃഗവുമായി സ്വയം ദൈവസന്നിധിയില്‍
കാഴ്ചയായി അര്‍പ്പിക്കുന്നു. ഇതിന്‍റെ
ദൃശ്യാവിഷ്കാരമാണ് വിശുദ്ധ
ബലി.
ധൂര്‍ത്തപുത്രന്‍
തന്‍റെ പിതാവിന്‍റെ അടുക്കലെത്തി
തന്നെത്തന്നെ ഒരു അടിമയായി
ആ പാദത്തിങ്കല്‍ സമര്‍പ്പിച്ചത്
ബലിയര്‍പ്പണമായിരുന്നു. തന്‍റെ
പിതാവിന്‍റെ ഒരടിമ ആയിരിക്കുന്നത്
ഒരു മഹാഭാഗ്യമാണ് എന്ന്
ബോധ്യപ്പെട്ടതിന്‍റെ
അടിസ്ഥാനത്തിലാണ് അവന്‍
അപ്രകാരം ചെയ്യുന്നത്. അതുപോലെ
ദൈവത്തിന്‍റെ മഹത്വം
ദര്‍ശിക്കുന്നവര്‍ സന്തോഷത്തോടെ
ദൈവത്തിന്‍റെ പാദത്തിങ്കല്‍
സ്വയം അടിയറ വയ്ക്കുന്നതിന്‍റെ
ദൃശ്യകലാവിഷ്കാരമാണ് വിശുദ്ധ
ബലി.
നിങ്ങള്‍
സന്തോഷിച്ചു സംതൃപ്തരായി
സമാധാനത്തോടെ പോകുവീന്‍ എന്ന്
വിശുദ്ധ ബലിയുടെ ഒടുവില്‍
വൈദികന്‍ ആശംസിക്കുന്നത്
ഒരു വെറും യാത്രപറച്ചിലല്ല. ഇവിടെ
നിങ്ങള്‍ പ്രാപിച്ച
സ്വര്‍ഗാനുഭവവുമായി ലോകത്തിലേക്കു
പോകുവീന്‍ എന്നാണ്
അതിന്റെയര്‍ഥം. ദൈവാലയത്തില്‍
നിന്ന് ലോകത്തിലേക്കു നാം
പോകുന്നത് ഒരു ദൌത്യം ഏറ്റെടുത്തു
കൊണ്ടാണ്. പോകുന്ന
ഇടങ്ങളിലെല്ലാം സ്വര്‍ഗ്ഗാനുഭവം
പരത്തുക എന്നതാണ് ആ ദൌത്യം.
ദൈവാലയത്തില്‍
സ്വര്‍ഗ്ഗം രുചിച്ചറിഞ്ഞ
ശേഷം ഹൃദയത്തില്‍ സ്വര്‍ഗ്ഗം
വഹിച്ചു കൊണ്ട്, പോകുന്ന
ഇടങ്ങളെല്ലാം സ്വര്‍ഗ്ഗമാക്കി
രൂപാന്തരപ്പെടുത്തുക എന്ന
ദൌത്യവുമായി ദൈവാലയം വിട്ടു
നാം പുറത്തേക്കിറങ്ങുന്നു. നമ്മുടെ
സംസാരം കേള്‍ക്കുന്നവരും
പ്രവൃത്തികള്‍ കാണുന്നവരും
അറിയാതെ ഇങ്ങനെ ചോദിക്കണം:
'നിങ്ങള്‍
സംസാരിക്കുന്നത് ഒരു
മാലാഖയെപ്പോലെയാണ്. ഒരു
മാലാഖ ചെയ്യുന്ന നന്മ
പ്രവൃത്തികളാണ് നിങ്ങള്‍
ചെയ്യുന്നത്. നിങ്ങള്‍
ഒരു മാലാഖയാണോ?' ഇങ്ങനെയാണ്
സ്വര്‍ഗ്ഗരാജ്യത്തിന്‍റെ
സദ്വാര്‍ത്ത നാം പ്രഘോഷിക്കുന്നത്.
ഉപസംഹാരം
തെറ്റുകള്‍
മനുഷ്യസഹജമാണ്. ആര്‍ക്കും
എപ്പോഴും അബദ്ധങ്ങള്‍
സംഭവിക്കാം. ഈ
സത്യം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍
നാം സ്വയം ന്യായീകരിക്കുകയില്ല, മറ്റുള്ളവരുടെ
മേല്‍ കുറ്റം ചുമത്തുകയുമില്ല. നമ്മുടെ
ജീവിതത്തെ സ്വര്‍ഗ്ഗസമാനമാക്കുവാന്‍
ഈ സത്യത്തിന് കഴിയും. നമ്മുടെ
ഉപബോധമനസിനെ ഈ സത്യം
ബോധ്യപ്പെടുത്തുന്നതിനും
സ്വര്‍ഗ്ഗജീവിതം പരിശീലിക്കുന്നതിനുമാണ്
നാം പതിവായി ദൈവാലയത്തിലെത്തുന്നത്. അവിടെ
നാം ദൈവം മാത്രം പരിശുദ്ധന്‍
എന്ന് ഏറ്റുപറയുകയും അറിഞ്ഞും
അറിയാതെയും ചെയ്തുപോരുന്ന
തെറ്റുകുറ്റങ്ങള്‍ക്ക് ക്ഷമ
യാചിക്കുകയും ചെയ്യുന്നു. മാത്രമല്ല
പരസ്പരം ഹസ്തദാനം നല്‍കി
ക്ഷമിക്കുകയും ക്ഷമ യാചിക്കുകയും
ചെയ്യുന്നു. ദൈവാലയത്തിന്റെ
പടികള്‍ ഇറങ്ങുന്നത് ഒരു
മഹാദൌത്യം ഏറ്റെടുത്തുകൊണ്ടാണ്. പോകുന്ന
ഇടങ്ങളെല്ലാം സ്വര്‍ഗ്ഗസമാനമായി
രൂപാന്തരപ്പെടുത്തുക എന്നതാണ്
ആ ദൌത്യം. നാം
മാലാഖമാരോ എന്ന് മറ്റുള്ളവര്‍ക്ക്
സംശയം തോന്നത്തക്ക വിധം വേണം
നമ്മുടെ വാക്കുകളും
പ്രവൃത്തികളും. കപടത
നമ്മുടെ ജീവിതത്തില്‍ ലവലേശം
ഉണ്ടായിക്കൂടാ. നമ്മുടെ
വാക്കുകളും പ്രവൃത്തികളും
ആത്മാര്ഥമാകട്ടെ. നമ്മുടെ
പ്രാര്‍ഥന ഹൃദയത്തിന്‍റെ
ആഴത്തില്‍ നിന്ന് ഉയരട്ടെ!
No comments:
Post a Comment